വക്കീലിന്റെ നിർദ്ദേശപ്രകാരം ഡൈവോഴ്സ്‌ കേസ്‌ ജയിയ്ക്കുന്നതിനായി ഭാര്യ പറഞ്ഞു, 5 വയസുള്ള മകളെ ഭർത്താവ്‌ ലൈംഗികമായി പീഡിപ്പിയ്ക്കുന്നു എന്ന്. - SIMON PALATTY

  • വക്കീലിന്റെ നിർദ്ദേശപ്രകാരം ഡൈവോഴ്സ്‌ കേസ്‌ ജയിയ്ക്കുന്നതിനായി ഭാര്യ പറഞ്ഞു, 5 വയസുള്ള മകളെ ഭർത്താവ്‌ ലൈംഗികമായി പീഡിപ്പിയ്ക്കുന്നു എന്ന്.

    Post:- Homes Designs.
    ഒരിടത്തും പുരുഷ പീഢനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാറില്ല, ആണുങ്ങള്‍ ചതിയില്‍ പെടുമ്പോള്‍ അത് പുറം ലോകം അറിയാറില്ല എന്നതാണ് സത്യവും. ഒരുപാട് ജീവിതങ്ങള്‍ അങ്ങിനെ ഇല്ലാതായിട്ടുണ്ടാകും.

    അതേ കുറിച്ചൊരു ചര്‍ച്ച ആയാലോ.

    ‘ഭാര്യയും മൂന്നും അഞ്ചും വയസ്സുള്ള രണ്ടു കുട്ടികളുമടങ്ങുന്ന സന്തുഷ്ടമായ കുടുംബജീവിതമായിരുന്നു. സ്വകാര്യ സ്‌കൂളില്‍ പ്യൂണായും ഒഴിവു ദിനങ്ങളില്‍ ഈര്‍ച്ചമില്ലില്‍ കൂലിപ്പണിയെടുത്തും ഒന്നിനും ഒരു കുറവുമില്ലാതെ സന്തോഷകരമായ ജീവിതം മുന്നോട്ടുപോയിരുന്ന കാലം.

    ഒരു ദിവസം ചെറിയ സൗന്ദര്യപ്പിണക്കത്തിന്റെ പേരില്‍ ഭാര്യ കുട്ടികളെയുമെടുത്ത് അവളുടെ വീട്ടിലേക്ക് പോയി. ഇത് പതിവുള്ളതിനാല്‍ പിറ്റേ ദിവസം തിരിച്ചുവരും എന്നു കരുതി.

    വന്നില്ല, പിന്നെ എനിക്കും വാശിയായി… ആഴ്ച കഴിഞ്ഞു. കുട്ടികളെ കാണാതിരിക്കാന്‍ വയ്യെന്നായപ്പോള്‍ ഒടുക്കം ഞാന്‍ ചെന്നു. കാണാന്‍ സമ്മതിച്ചില്ല എന്നു മാത്രമല്ല, അവളുടെ അച്ഛനും ആങ്ങളയും ചേര്‍ന്ന് ആട്ടിയോടിക്കുകയാണുണ്ടായത്.

    പിണക്കം കോടതിയിലെത്തിയപ്പോള്‍ കേസ് ജയിക്കുന്നതിനുവേണ്ടി വക്കീലിന്റെ നിര്‍ദ്ദേശപ്രകാരമാവണം അവള്‍ പറഞ്ഞു. അഞ്ചുവയസ്സുള്ള സ്വന്തം മകളെ ഭര്‍ത്താവ് ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന്.

    നട്ടാല്‍ മുളക്കാത്ത കള്ളം. ദൈവത്തിന് നിരക്കാത്ത നുണ. അതോടെ ഞാന്‍ തളര്‍ന്നു. നാട്ടുകാര്‍ക്കിടയിലും കുടുംബത്തിലും ഒറ്റപ്പെട്ടപ്പോള്‍ മാനഹാനി മൂലം അന്ന് നാടുവിട്ടതാണ്.

    ഇപ്പോള്‍ ഇരുപതു വര്‍ഷം കഴിഞ്ഞു, ഈ നഗരത്തില്‍…’ തൊണ്ണൂറുകളില്‍ മുംബൈയില്‍ വസിക്കുമ്പോള്‍ പരിചയപ്പെട്ട തൃശൂര്‍ സ്വദേശിയായ ഒരു മദ്ധ്യവയസ്‌കന്‍ ഇത് പറഞ്ഞവസാനിപ്പിക്കുമ്പോള്‍ നിറം മങ്ങിയ ആ കണ്ണുകളില്‍ നിന്നും തുരാതുരാ ഒഴുകിയ ചുടുനീരില്‍ എന്റെ ഹൃദയം പൊള്ളുകയായിരുന്നു.

    ചാലുകീറി ഒഴുകിയ ആ കണ്ണീരില്‍ നിഷ്‌കളങ്കത തെളിഞ്ഞുകാണാമായിരുന്നു. ഏകാന്തതയുടെ ശൂന്യമായ വഴിയില്‍ തളര്‍ന്നുപോയ മനുഷ്യന്റെ മ്ലാനമായ മുഖത്തുനിന്നും പുരുഷ പീഡനത്തിന്റെ ഒന്നാമത്തെ ഇരയെ ഞാന്‍ വായിച്ചെടുക്കുകയായിരുന്നു അപ്പോള്‍.

    പുരുഷപീഡനം ചര്‍ച്ചചെയ്യപ്പെടാറില്ല.

    പുരുഷനൊരിക്കലും പീഡനമേല്‍ക്കാറില്ല. അവന്‍ പീഡിപ്പിക്കാറേയുള്ളു….? ഒരു ചാനല്‍ ചര്‍ച്ചയിലും പുരുഷനോട് അനുകമ്പയുള്ള വാക്കുകള്‍ ഉയര്‍ന്നുകേട്ടിട്ടില്ല.

    സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി മുഴുനീള മുഖപ്രസംഗങ്ങളെഴുതുന്ന പത്രമാധ്യമങ്ങളൊന്നും പുരുഷ പീഡനത്തിനെതിരെ ഒരു കോളം പോലും നിരത്തി കണ്ടിട്ടില്ല.

    അഭിമാനികളായി ജീവിക്കാന്‍ ചെറുത്തുനില്‍പ്പും ചിന്തയും അനിവാര്യമാകുന്നിടത്ത് കുറ്റകൃത്യങ്ങളിലെ പുരുഷപങ്കാളിത്തം ചര്‍ച്ചചെയ്യണമെന്ന് വാദിക്കുന്ന സ്ത്രീസംഘടനകളൊന്നും അഭിമാനം അടിയറവെച്ച് ജീവച്ഛവമായി ജീവിക്കുന്ന പുരുഷന്മാരെക്കുറിച്ച് അറിഞ്ഞഭാവം പോലും നടിക്കുന്നില്ല.

    സ്ത്രീ അബലയാണ്. സ്ത്രീക്ക് സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു എന്നൊക്കെയാണ് സാമൂഹ്യപ്രവര്‍ത്തകരും സ്ത്രീപക്ഷ ബുദ്ധിജീവികളും ‘സങ്കീര്‍ത്തനം’ പാടി നടക്കുന്നത്.

    ‘പുരുഷന്‍ എന്നും വില്ലനാണ്…?’

    അവനെന്നും പ്രതിസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടുന്നു. അവന്റെ ഗല്‍ഗദങ്ങളും അവന്റെ രോദനങ്ങളും എവിടെയും എത്തപ്പെടുന്നില്ല. ഒരു സ്ത്രീ വിചാരിച്ചാല്‍ ഇല്ലാത്ത കേസ് കെട്ടിച്ചമച്ച് പുരുഷനെ പ്രതിയാക്കാം…

    അവനെ തുറുങ്കിലടക്കാം. അവളുടെ വാക്കുകള്‍ക്ക് മാത്രമേ സത്യസന്ധതയുള്ളൂ. അവളുടെ വാക്കുകള്‍ക്ക് മാത്രമാണ് മാധ്യമങ്ങളും സമൂഹവും കാതു കൂര്‍പ്പിച്ചിരിക്കുന്നതും.

    കണ്ണീര് നിശ്ശബ്ദമായി പ്രയോഗിക്കാന്‍ പറ്റുന്ന ഒരായുധമാക്കി സമൂഹത്തെ ഒന്നടങ്കം തന്റെ വരുതിയില്‍ നിര്‍ത്താന്‍ അവള്‍ക്ക് കഴിയുന്നു.

    ചാനലില്‍ ജീവിതം പറയുന്ന കഥയില്ലാത്ത കരച്ചില്‍ കാണുമ്പോള്‍ പ്രേക്ഷകര്‍ എല്ലാകുറ്റവും പുരുഷന്റെ മേല്‍ ചാര്‍ത്തി വെക്കുന്നു. സ്ത്രീയുടെ കണ്ണീരില്‍ പുരുഷന്റെ സത്യസന്ധത മാഞ്ഞുപോകുന്നു.

    സ്ത്രീ സുരക്ഷക്കുവേണ്ടി ഏറെ നിയമങ്ങളുള്ള രാജ്യമാണു നമ്മുടേത്. പക്ഷെ, സ്ത്രീകള്‍ വ്യാപകമായി ആ നിയമം ദുരുപയോഗം ചെയ്യുന്നു എന്നതാണ് വസ്തുത.

    സ്ത്രീധന നിയമങ്ങളും സ്ത്രീസംരക്ഷണ നിയമങ്ങളും നിരപരാധികളായ എത്രയോ പുരുഷന്മാരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ടുണ്ട്. ഇപ്പോഴും അതിനൊരു മാറ്റവുമില്ല.

    ‘വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു’ എന്ന വാര്‍ത്തയില്ലാതെ ഈ അടുത്ത കാലത്തൊന്നും മലയാളത്തില്‍ ദിനപത്രം ഇറങ്ങിയിട്ടുണ്ടാവില്ല.

    വിവാഹ വാഗ്ദാനം നല്‍കിയാല്‍ ഉടന്‍ തന്നെ ഒരു പെണ്‍കുട്ടി കൂടെപോകാന്‍ തയ്യാറായാല്‍ അവിടെ പിന്നെ എന്തുപീഡനമാണ്? നാട്ടുമ്പുറത്തെ ചായക്കട ചര്‍ച്ചയില്‍ പോലും അങ്ങനെ ഒരു സംശയം ഉയരുന്നില്ല എന്നതാണ് അത്ഭുതം.

    മാസങ്ങളോളം പെണ്‍കുട്ടിയുടെ പൂര്‍ണ്ണസമ്മതത്തോടെ നടത്തുന്ന ശാരീരികബന്ധം എങ്ങനെയാണ് പീഡനത്തിന്റെ, അല്ലെങ്കില്‍ ബലാത്സംഗത്തിന്റെ വകുപ്പില്‍ വരിക?

    (വൈകാരികമായ സമ്മര്‍ദ്ദ തന്ത്രം പ്രയോഗിച്ചും ശാരീരികമായി അക്രമിച്ചും കൊലപാതക ഭീഷണിയിലൂടെയും മറ്റുമുള്ള പീഡനമാണ് ബലാത്സംഗം).

    സ്ത്രീയും പുരുഷനും തമ്മില്‍ പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം മാനഭംഗത്തിന്റെയോ സ്ത്രീപീഡനത്തിന്റെയോ വകുപ്പില്‍ വരുന്നതല്ല. പരസ്പര സമ്മതത്തോടെയാണോ ബന്ധം നടന്നത് എന്നറിയാന്‍ സ്ത്രീയുടെ സ്വഭാവ പരിശോധന നടത്തുക മാത്രമേ വഴിയുള്ളു.

    പക്ഷെ, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് തയ്യാറാക്കിയ മാനുവല്‍ പ്രകാരം ഇപ്പോള്‍ അതിനും നിയമം അനുവദിക്കുന്നില്ല.

    അതുകൊണ്ടുതന്നെ പല സ്ത്രീകള്‍ക്കും പുരുഷനെ ചൂഷണം ചെയ്യാന്‍ ഈ നിയമം തണലാകുന്നു.

    ഭാര്യാ-ഭര്‍തൃ ബന്ധത്തില്‍ വിള്ളല്‍ വീണാല്‍ സമൂഹത്തിന്റെ പഴി മുഴുവനും കേള്‍ക്കുന്നത് പുരുഷനാണ്. സമൂഹത്തില്‍ ഒറ്റപ്പെടുകയും ഒടുക്കം അവന്‍ മനോനിലതെറ്റി ജീവിതം തന്നെ അവസാനിപ്പിക്കേണ്ടിവരികയും ചെയ്യുന്ന സംഭവവും കുറവല്ല.

    ഉദാഹരണത്തിന് ഒറീസയിലെ ശ്രീകാന്ത്‌സാഹു എന്ന സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ അനുഭവം അറിയുക. ‘ഒരു തെറ്റും ചെയ്യാതെ ശ്രീകാന്തും വൃദ്ധരായ മാതാപിതാക്കളും ഒന്നര മാസത്തോളം തടവില്‍ കഴിഞ്ഞു.

    സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും കുടുംബവും തന്നെ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ശ്രീകാന്തിന്റെ ഭാര്യ നല്‍കിയ പരാതിയാണ് കാരണം.

    പരാതി ലഭിച്ച ഉടന്‍ തന്നെ ശ്രീകാന്തിന്റെ ഭാഗം കേള്‍ക്കാന്‍ നില്‍ക്കാതെ ഇയാള്‍ക്കും കുടുംബത്തിനുമെതിരെ പൊലീസ് നടപടിയെടുത്തു. സ്ത്രീധന പീഡന നിരോധന നിയമം പിന്‍പറ്റിയാണ് ഇദ്ദേഹത്തിന്റെ ഭാര്യ ഭര്‍ത്താവിനെയും വൃദ്ധരായ മാതാപിതാക്കളെയും കുടുക്കിയത്.

    നിയമനടപടികളെത്തുടര്‍ന്ന് ശ്രീകാന്തിന് ജോലി നഷ്ടപ്പെട്ടു. ദാരിദ്ര്യവും കടവും കൂടിവന്നപ്പോള്‍ സമ്പന്നമായി ജീവിച്ച കുടുംബത്തില്‍ സമാധാനം നഷ്ടമായി. നാട്ടുകാര്‍ക്ക് മുന്നില്‍ ഭാര്യയെ പീഡിപ്പിച്ചവനായി ചിത്രീകരിക്കപ്പെട്ടു.

    എന്നാല്‍ പിന്നീടുള്ള തുടരന്വേഷണത്തില്‍ ശ്രീകാന്തിനും കുടുംബത്തിനുമെതിരെയുള്ള പരാതി അടിസ്ഥാനരഹിതമാണെന്ന് കോടതിക്ക് ബോധ്യമായി.

    അപ്പോഴേയ്ക്കും ഈ യുവാവിന് എല്ലാം നഷ്ടപ്പെട്ടിരുന്നു. മാനവും മാതാവും ജീവിതവും എല്ലാം നഷ്ടപ്പെട്ട ശ്രീകാന്ത് വൃദ്ധനായ അച്ഛന്റെ വിതുമ്പലുകള്‍ക്ക് മുമ്പില്‍ ആത്മഹത്യ ചെയ്തില്ല. പുരുഷപീഡനത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായി ഇപ്പോഴും ജീവിക്കുന്നു.

    തമിഴ്‌നാട്ടുകാരനായ മണികണ്ഠന്റെ കഥ മറ്റൊന്നാണ്.

    ചെന്നൈയില്‍ ബിസിനസ്സുകാരനായിരുന്നു മണികണ്ഠന്‍. നല്ലവരുമാനവും സമ്പാദ്യവുമുള്ള കാലത്ത് അധ്യാപികയായ ഭാര്യക്ക് വളരെ ബഹുമാനവും സ്‌നേഹവുമൊക്കെയായിരുന്നു.

    ബിസിനസ് തകര്‍ന്നപ്പോള്‍ ഭാര്യക്ക് ഇയാളെ കണ്ണില്‍ പിടിക്കാതെയായി. വീട്ടിലെന്നും ശകാരവും ശണ്ഠയും. ചില നാളുകളില്‍ അടിയും തൊഴിയും വരെ ഏല്‍ക്കേണ്ടിവരുന്നു എന്നാണ് ഇയാളുടെ പരാതി.

    ഒടുവില്‍ വിവാഹമോചനത്തിനുവേണ്ടി കോടതിയെ സമീപിച്ച മണികണ്ഠന്‍ പുരുഷപീഡനത്തിന്റെ മറ്റൊരു ഇരയാണ്.

    ഇതൊക്കെ ഒറ്റപ്പെട്ട സംഭവമാണെന്നും പറഞ്ഞ് തള്ളിക്കളയാന്‍ കഴിയില്ല. ഇതുപോലെ എത്രയോ ശ്രീകാന്തുമാരും മണികണ്ഠന്മാരും സ്ത്രീ സുരക്ഷാ നിയമത്തിന്റെ പേരില്‍ രാജ്യത്ത് പീഡിപ്പിക്കപ്പെടുന്നുണ്ട്.

    വിവാഹമോചനത്തിനും കാമുകനോടൊപ്പം പോകാനും ഭര്‍ത്താവിനു നേരെ കുബുദ്ധികളായ ചില സ്ത്രീകള്‍ ഉപയോഗിക്കുന്ന ആയുധം സ്ത്രീധന നിരോധന നിയമമാണ്. കുറ്റാരോപിതനായ പുരുഷനെ ഒരന്വേഷണവും കൂടാതെ അറസ്റ്റുചെയ്യാന്‍ കഴിയുമെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.

    പുരുഷപീഡനം കൂടുതലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇന്ത്യയിലെ മെട്രോ നഗരങ്ങളിലാണ്. അതും വിദ്യഭ്യാസവും സാമ്പത്തികവുമുള്ള ഉന്നതകുടുംബങ്ങളില്‍.

    2005ല്‍ മുംബൈയില്‍ രൂപം കൊണ്ട ‘സേവ് ഇന്ത്യ ഫാമിലി ഫൗണ്ടേഷന്‍’ (SIFF) എന്ന സംഘടന പുരുഷന്മാര്‍ക്ക് നേരെ ഉണ്ടാകുന്ന പീഡനം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ദില്ലിയില്‍ നടത്തിയ സമരം രാജ്യത്ത് ഏറെ ശ്രദ്ധനേടിയിരുന്നു.

    പീഡനമനുഭവിക്കുന്ന നൂറുകണക്കിന് പുരുഷന്മാര്‍ പങ്കെടുത്ത ആ സമരത്തില്‍ വെച്ച് വനിതാ കമ്മീഷനെന്ന പോലെ പീഡനം അനുഭവിക്കുന്ന പുരുഷന്മാര്‍ക്ക് വേണ്ടിയും ഒരു പുരുഷ കമ്മീഷന്‍ കൊണ്ടുവരണമെന്ന് അവര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടതും ശ്രദ്ധേയമായി.

    ഗാര്‍ഹിക പീഡനം, ബലാത്സംഗം തുടങ്ങിയ വ്യാജ കേസുകളില്‍പ്പെടുന്ന പുരുഷന്മാരെ സഹായിക്കാന്‍ പിന്നീട് സിഫ് തന്നെ മുന്‍കൈയെടുത്ത് ആരംഭിച്ച മൊബൈല്‍ ആപ്ലിക്കേഷന് വമ്പിച്ച പ്രചാരണമാണ് ജനങ്ങളില്‍ നിന്നും ലഭിച്ചത്.

    ഇതേത്തുടര്‍ന്ന് കേരളത്തിലും സ്ത്രീകളാല്‍ പീഡനമനുഭവിക്കുന്ന പുഷന്മാരുടെ സംഘടന രൂപം കൊണ്ടു. ‘ജനമിത്രം നീതിവേദി’ എന്ന പേരില്‍. കോഴിക്കോട്ടും കൊച്ചിയിലും അവര്‍ യോഗം ചേര്‍ന്നു.

    സ്ത്രീകള്‍ക്കിടയില്‍ ക്രിമിനല്‍ സ്വഭാവവും തട്ടിപ്പും വഞ്ചനയുമൊക്കെ ചില പുരുഷന്‍മാരെപ്പോലെത്തന്നെ വളര്‍ന്നുവരികയാണെന്നും ഗാര്‍ഹിക പീഡനത്തില്‍ സ്ത്രീക്ക് മാത്രമല്ല പുരുഷന്‍മാര്‍ക്കും സംരംക്ഷണം വേണമെന്നും ജനമിത്രം പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

    സ്ത്രീകളുടെ പീഡനം അനുഭവിക്കുന്നവര്‍ക്ക് ആരും സഹായത്തിനില്ലെന്നും പൊലീസും കോടതിയുമൊക്കെ സ്ത്രീകളുടെ വാദം മാത്രമാണ് കേള്‍ക്കുന്നതെന്നും കൂട്ടായ്മയില്‍ ചിലര്‍ തുറന്നുപറഞ്ഞു.

    ഒളിച്ചോടിപ്പോയി കാമുകന്റെ കൂടെ കഴിയുന്ന ഭാര്യക്ക് ചെലവിന് കൊടുക്കണമെന്ന് കോടതി വിധിച്ചപ്പോള്‍ ദൈവം തനിക്ക് വിധിച്ച ജീവിതത്തെ കോടതിമുറിയില്‍ താന്‍ ശപിക്കുകയായിരുന്നു എന്നും പറഞ്ഞ് കൂട്ടായ്മയില്‍ പങ്കെടുത്ത യുവാവ് പൊട്ടിക്കരഞ്ഞു.

    ഗാര്‍ഹിക പീഡനവിരുദ്ധ നിയമം ഏറ്റവും കൂടുതല്‍ ദുരുപയോഗപ്പെടുത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കുടുംബ ബന്ധങ്ങളിലുള്ള വിള്ളലുകള്‍ക്കും വിവാഹമോചനങ്ങള്‍ക്കും പിന്നിലുള്ള സ്ത്രീകളുടെ പങ്ക് പലപ്പോഴും ഇവിടെ തിരസ്‌കരിക്കപ്പെടുകയാണ് ചെയ്യുന്നത്.

    ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം ദാമ്പത്യ, സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ഓരോ എട്ടു മിനുട്ടിലും ഒരാള്‍ (വിവാഹിതരായ പുരുഷന്‍മാര്‍) നമ്മുടെ രാജ്യത്ത് ആത്മഹത്യ ചെയ്യുന്നു.

    വിവിധ നഗരങ്ങളില്‍ നിന്നും ഒരോ വര്‍ഷവും ആയിരത്തിലധികം പുരുഷപീഡന പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. കോടതി വിധികളുടെ ആനുകൂല്യം മുതലെടുത്ത് ചില സ്ത്രീകള്‍ ‘സ്ത്രീപീഡനം’ എന്ന ഉമ്മാക്കി കാണിച്ച് വിരട്ടാറുണ്ടെന്ന കാര്യം അധികാരികളും സമ്മതിക്കുന്നുണ്ട്.

    സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ നേരിടാന്‍ കാലാകാലങ്ങളില്‍ നിയമനിര്‍മ്മാണം നടത്തുന്നവര്‍ ആ നിയമങ്ങള്‍ നിരപരാധിയായ പുരുഷനെ തിരിഞ്ഞ് കുത്തുമെന്ന് ഒരിക്കല്‍ പോലും അവര്‍ ചിന്തിച്ചിട്ടുണ്ടാവില്ല.

    ദുര്‍മാര്‍ഗ്ഗ ജീവിതം നയിക്കുന്ന സ്ത്രീകള്‍ ദുഷ്ടലാക്കോടെ ഗാര്‍ഹിക പീഡന നിയമം ഉപയോഗപ്പെടുത്തുന്നുണ്ടെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയേണ്ടത് പൊതുനന്മയ്ക്ക് അത്യാവശ്യമാണെന്നും 2008ല്‍ ഒരു വിവാഹമോചന കേസ് പരിഗണിക്കവെ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച വിധി ഇത്തരുണത്തില്‍ വളരെ ശ്രദ്ധേയമാണ്.

    സ്ത്രീകള്‍ക്കും മൃഗങ്ങള്‍ക്കുംവരെ ക്ഷേമമന്വേഷിക്കാന്‍ ഇവിടെ കമ്മീഷനുകളുണ്ട്. വനിതാകമ്മീഷന് സമാനമായി ഒരു പുരുഷകമ്മീഷന്‍ നിലവില്‍ വന്നാല്‍ മാത്രമേ പുരുഷ പീഡനത്തിന് അല്‍പമെങ്കിലും അറുതി വരികയുള്ളൂ.

    തങ്ങളുടെ ഭാഗം കേള്‍ക്കാനും ഇവിടെ ചിലരുണ്ട് എന്ന തോന്നല്‍ പീഡനമനുഭവിക്കുന്ന പുരുഷമനസ്സുകള്‍ക്ക് ഒരാശ്വാസമാണ്.

    സ്ത്രീകള്‍ ഉയര്‍ന്ന ജോലിയും ഉയര്‍ന്ന വേതനവും സ്വായത്തമാക്കിയ ഇക്കാലത്ത് ധാര്‍മ്മിക സദാചാര മൂല്യങ്ങളെ മാറ്റിയെഴുതി സ്വവര്‍ഗ്ഗ രതിയും സ്വവര്‍ഗ്ഗ വിവാഹവും വ്യാപകമാകുമ്പോള്‍ കാര്യങ്ങളൊക്കെ ഭംഗിയായി നടന്നു പോകുമെന്ന് ഫെമിനിസ്റ്റുകള്‍ വാദിച്ചേക്കാം.

    പക്ഷെ, പുരുഷനില്ലെങ്കില്‍ കുലമില്ലെന്നും പുരുഷന്‍ കൂടെയില്ലെങ്കില്‍ സുരക്ഷയില്ലെന്നുമുള്ള പരമ്പരാഗത വാദമെങ്കിലും ഈ മഹിളാരത്‌നങ്ങള്‍ ഓര്‍ത്തിരിക്കുന്നത് നന്ന്.

    കടപ്പാട് : മൊയ്ദീൻ അംഗഡിമുഗർ.
  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346