അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി പാക്ക് സൈന്യം. നൗഷേറ സെക്ടറിലെ സേനാ പോസ്റ്റുകൾക്കുനേരെ മോർട്ടാർ ഷെല്ലാക്രമണവും വെടിവയ്പും നടത്തി. ഇന്നു പുലർച്ചെയായിരുന്നു ആക്രമണം. ഇന്ത്യൻ സൈന്യവും ശക്തമായി തിരിച്ചടിച്ചു. സേനയുടെ ഭാഗത്തുനിന്നുണ്ടായ തിരിച്ചടിയെത്തുടർന്ന് പാക്ക് സൈന്യം പിൻവാങ്ങിയതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
നിയന്ത്രണരേഖയിൽ ഇന്നലെ പാക്കിസ്ഥാൻ നാലുവട്ടം വെടിനിർത്തൽ ലംഘിച്ചിരുന്നു. പൂഞ്ച് ജില്ലയിലെ സേനാ പോസ്റ്റുകൾക്കും ജനവാസകേന്ദ്രങ്ങൾക്കും നേരെ മോർട്ടാർ ബോംബുകളും തോക്കുകളും ഉപയോഗിച്ചു കനത്ത ആക്രമണമാണു പാക്ക് പട്ടാളം നടത്തിയത്. ഇന്ത്യൻ സേനയും പ്രത്യാക്രമണം നടത്തി. പാക്ക് അധിനിവേശ കശ്മീരിൽ ഇന്ത്യൻ സേന കമാൻഡോ ആക്രമണം നടത്തിയതിനു ശേഷം വിവിധ ദിവസങ്ങളിലായി 10 വട്ടമാണു പാക്ക് സേന വെടിനിർത്തൽ ലംഘിച്ചത്.
നിയന്ത്രണരേഖയിൽ ഇന്ത്യ–പാക്ക് സംഘർഷം കുറയ്ക്കാൻ ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പാക്കിസ്ഥാന്റെ നസീർ ജാൻജുവയും തമ്മിൽ ഫോൺ വഴി നടത്തിയ സംഭാഷണത്തിൽ ധാരണയായിരുന്നു. ഇതിനുപിന്നാലെയാണ് അതിർത്തിയിൽ വീണ്ടും പാക്ക് പ്രകോപനമുണ്ടായത്.
