ഇന്ത്യ-പാക്ക് അതിർത്തി. (ഫയൽ ചിത്രം) |
ഇന്ത്യ- പാക്കിസ്ഥാൻ രാജ്യാന്തര അതിർത്തി പൂർണമായും അടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. 2018 നകം തീരുമാനം പൂർണമായും നടപ്പാക്കും. അതിർത്തി സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി ബോർഡർ സെക്യൂരിറ്റി ഗ്രിഡ് സ്ഥാപിക്കാനും തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. അതിർത്തി സംസ്ഥാനങ്ങളായ ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുമായും ആഭ്യന്തര മന്ത്രിമാരുമായും നടത്തിയ ചർച്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്രയേൽ മോഡൽ മതിൽ കെട്ടി അതിർത്തി അടയ്ക്കാൻ കഴിയുമോ എന്നതിന്റെ സാധ്യതകളാണ് ഇന്ത്യ ഇപ്പോൾ പരിശോധിക്കുന്നത്. എന്നാൽ പഞ്ചാബ്, ജമ്മു കശ്മീർ പോലുള്ള സംസ്ഥാനങ്ങളിൽ ഇതു നടപ്പിലാക്കാൻ ബുദ്ധിമുട്ടുണ്ട്. പദ്ധതി പ്രാവർത്തികമായാൽ വലിയ രീതിയിൽ നുഴഞ്ഞുകയറ്റം തടയാനാകുമെന്നാണ് സർക്കാർ വിലയിരുത്തൽ.
ഉറി ഭീകരാക്രമണത്തെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വന്നതോടെയാണ് അതിർത്തി പൂർണമായും അടയ്ക്കാൻ സർക്കാർ ആലോചിച്ചത്. 2,300 കിലോമീറ്റർ നീളമുള്ള അതിർത്തി അടയ്ക്കാനാണ് പദ്ധതി. ഒന്നോ രണ്ടോ ചെക്പോയിന്റുകളിലേക്ക് ചരക്ക്, ഗതാഗത സംവിധാനങ്ങൾ പരിമിതപ്പെടുത്തി പരിശോധന ശക്തിപ്പെടുത്താനും തീരുമാനിച്ചിരുന്നു.
നുഴഞ്ഞുക്കയറ്റം തടയാൻ അതിർത്തിയിൽ മുള്ളുവേലി കെട്ടുന്നത് ഇതുവരെ പൂർത്തിയായിട്ടില്ല. ഇതു എത്രയും വേഗം പൂർത്തിയാക്കി നുഴഞ്ഞുകയറ്റം പൂർണമായും തടയാനാണ് ഇന്ത്യ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. നുഴഞ്ഞുകയറുന്ന ഭീകരർ അതിർത്തി സംസ്ഥാനങ്ങളിലെ വിമാനത്താവളം ഉൾപ്പെടെയുള്ളവ ലക്ഷ്യം വയ്ക്കുകയാണെന്ന് ഇന്റലിജന്റ്സ് റിപ്പോർട്ടുകളുണ്ട്.