ന്യൂഡൽഹി∙ സൗമ്യ വധക്കേസിൽ പ്രോസിക്യൂഷനു ഗുരുതര വീഴ്ച പറ്റിയെന്ന് സുപ്രീംകോടതി. വിചാരണവേളയിൽ ഹാജരാക്കിയ സാക്ഷിമൊഴികൾ വിശ്വസിക്കണോ അതോ ഡോക്ടറുടെ മൊഴി വിശ്വസിക്കണോയെന്ന് കോടതി ചോദിച്ചു. കുറ്റം ചെയ്തതെന്ന് 101 ശതമാനം ഉറപ്പുണ്ടെങ്കിൽ മാത്രമേ വധശിക്ഷ വിധിക്കാനാകൂ. സംശയത്തിന്റെ കണികപോലും ഉണ്ടെങ്കിൽ വധശിക്ഷ നൽകാനാകില്ലെന്നും കോടതി പറഞ്ഞു. സൗമ്യ ട്രെയിനിൽനിന്ന് രക്ഷപെട്ടതായി രണ്ടുപേർ മൊഴി നൽകി. ഈ മൊഴികൾ എങ്ങനെ വിശ്വസിക്കാതിരിക്കും. സാക്ഷിമൊഴി വിശ്വാസത്തിലെടുത്താണ് വധശിക്ഷ ഒഴിവാക്കിയത്– കോടതി വ്യക്തമാക്കി.
സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയെ കൊലക്കുറ്റത്തിൽനിന്ന് ഒഴിവാക്കി വധശിക്ഷ റദ്ദാക്കിയതിനെതിരെ സംസ്‌ഥാന സർക്കാരും സൗമ്യയുടെ അമ്മ സുമതി ഗണേശും നൽകിയ പുനഃപരിശോധനാ ഹർജികളാണ് സുപ്രീംകോടതി ഇന്നു പരിഗണിച്ചത്. തുറന്ന കോടതിയിലായിരുന്നു കേസിന്റെ വാദം കേൾക്കൽ.
അതേസമയം, കേസ് പഠിക്കാൻ കൂടുതൽ സമയം വേണമെന്ന് സർക്കാരും സൗമ്യയുടെ അമ്മ സുമതിയുടെ അഭിഭാഷകനും ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് കേസ് പരിഗണിക്കുന്നത് കോടതി 17 ലേക്കു മാറ്റി.
സൗമ്യയെ ട്രെയിനിൽനിന്നു തള്ളിയിട്ടെന്നായിരുന്നു വിചാരണക്കോടതിയിലും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പ്രോസിക്യൂഷന്റെ നിലപാട്. സൗമ്യ ചാടി രക്ഷപ്പെടുന്നതായി കണ്ടെന്ന് ഒരു മധ്യവയസ്‌കൻ പറഞ്ഞതായി ടോമി ദേവസി (നാലാം സാക്ഷി), അബ്‌ദുൽ ഷുക്കൂർ (40–ാം സാക്ഷി) എന്നിവർ നൽകിയ മൊഴിയും പ്രാധാന്യത്തോടെ ഉന്നയിച്ചു. മൊഴികളിലെയും വാദത്തിലെയും വൈരുധ്യം എടുത്തുകാട്ടിയാണ് കോടതി കൊലക്കുറ്റം ഒഴിവാക്കിയത്.