ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട വര്‍ധ ചുഴലിക്കാറ്റ് ചെന്നൈ തീരത്തേക്ക്. ചുഴലിക്കാറ്റിനെത്തുടര്‍ന്നു നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്തമഴയും കാറ്റും പുലർച്ചെ മുതൽ തുടരുകയാണ്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ ചുഴലിക്കാറ്റുണ്ടാകുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി. കേരളത്തിെല വടക്കന്‍ ജില്ലകളില്‍ മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷ കേന്ദ്രം ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബാഹുലേയന്‍ തമ്പി മനോരമ ന്യൂസിനോടു പറഞ്ഞു. ചെന്നൈ അടക്കമുള്ള നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഒരു ട്രെയിൻ പൂർണമായും റദ്ദാക്കി.
ചെന്നൈയ്ക്കും നെല്ലൂരിനും ഇടയില്‍ തിങ്കളാഴ്ച വൈകിട്ട് നാലരയോടെ വര്‍ധ തീരത്തേക്കു കടക്കും. തുടര്‍ന്ന് അടുത്ത 24 മണിക്കൂര്‍ ചെന്നൈ, കാഞ്ചിപുരം, തിരുവണ്ണാമല എന്നിവിടങ്ങളില്‍ 15 മുതല്‍ 25 സെന്‍റിമീറ്റര്‍ വരെ കനത്ത മഴ ഉണ്ടാകും. 80 മുതല്‍ 90 കിലോമീറ്റര്‍ വരെ വേഗതയിലുള്ള ചുഴലിക്കാറ്റ് നാശ നഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.
രണ്ടു ദിവസത്തിനുള്ളില്‍ കേരളത്തിലെ വടക്കന്‍ ജില്ലകളിലും മഴയുണ്ടാകും. മല്‍സ്യതൊഴിലാളികളോടു കടലില്‍ പോകരുതെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണം. അടിയന്തര സാഹചര്യം നേരിടാന്‍ നാവികസേനയോടും ദേശീയ ദുരന്ത നിവാരണസേനയോടും തയാറായി നില്‍ക്കാന്‍ നിര്‍ദേശം നല്‍കി. ഹെലികോപ്റ്ററുകളും കപ്പലുകളും രക്ഷാപ്രവര്‍ത്തനത്തിന് ഒരുങ്ങിയതായി നാവികസേന അറിയിച്ചു.